2018 ജൂണ് 4, ഇടവാണി ഉൗരിലെ ഗർഭിണിയായ ആദിവാസി യുവതിയെ ആരോഗ്യകേന്ദ്രത്തിലെത്തിക്കാൻ കന്പിളിപ്പുതപ്പിന്റെ മഞ്ചലുമായി വീട്ടുകാർ നടന്നത് നാലു കിലോമീറ്ററോളം. യുവതി ആശുപത്രിയിലെത്തുംവരെ വേദന കൊണ്ടു പുളഞ്ഞത് പത്തുമണിക്കൂർ. ഇടവാണി ഉൗരിൽ നിന്നും അഞ്ചുതവണ വരഗാർ പുഴ മുറിച്ചുകടന്നു ദുർഘട പാതയിലൂടെ വേണം വാഹനസൗകര്യമുള്ള സ്ഥലത്തെത്താൻ. പുതൂർ പിഎച്ച്സിയുടെ ആംബുലൻസ് കേടായിരുന്നതിനാൽ മറ്റൊരു വാഹനത്തിലാണ് കോട്ടത്തറ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസ് കേടായിരുന്നെന്നു മാത്രമല്ല ഇൻഷ്വറൻസും മുടങ്ങിക്കിടക്കുകയായിരുന്നു..! കോടികൾ ചെലവഴിക്കുന്ന അട്ടപ്പാടിയിൽ ഗർഭിണികളുടെ ദുരവസ്ഥ തുടരുന്നതിനൊപ്പം സർക്കാർ വണ്ടിയുടെ ഇൻഷ്വറൻസ് തുക അടയ്ക്കാൻ പോലും അധികൃതർ മറന്നു പോകുന്നു..!
ഇരുളടഞ്ഞ ലോകം..?
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സെറ്റിൽമെൻറുകളിലൊന്നായ അട്ടപ്പാടിയുടെ ഇന്നത്തെ നേർക്കാഴ്ച്ചകളിലൊന്നാണിത്. ആദിവാസി ജനസംഖ്യയിൽ വയനാടും ഇടുക്കിയും കഴിഞ്ഞേ അട്ടപ്പാടിക്കു സ്ഥാനമുള്ളുവെങ്കിലും ആദിവാസി എന്നുകേട്ടാൽ അട്ടപ്പാടി എന്ന ധാരണ മലയാളി മനസിൽ പ്രതിഷ്ഠിക്കപ്പെടാറുണ്ട്. പലർക്കും അട്ടപ്പാടി ഭൂപ്രദേശം ഇന്നും ഇരുണ്ട ഭൂഖണ്ഡമാണ്. കാടും കാട്ടാറും വന്യമൃഗങ്ങളും ധാരാളമുള്ള ഇവിടെ ആദിവാസികൾ പൊതുസമൂഹത്തിൽ നിന്നും വിട്ടുമാറി കാടിനകത്തു താമസിക്കുകയാണെന്നും ഇവരെക്കാണാൻ നിരവധി കിലോമീറ്ററുകൾ താണ്ടണമെന്നും അബദ്ധ ധാരണകളുണ്ട്. എന്നാൽ വിളിപ്പുറത്തും കണ്ണകലത്തും ഇവരുണ്ടായിട്ടും അടിസ്ഥാന വികസനത്തിലേക്കുള്ള അകലം വളരെയധികമാണ്. സ്വയം നിർണയാവകാശമുള്ള ഒരു ജനതയാണ് ആദിവാസികൾ. ഇതു തന്നെയാണ് ആദിവാസികളെ മറ്റു വിഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രധാന ഘടകവും. ബ്രിട്ടീഷുകാർ ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിച്ചതിനു സമാനമായാണ് സ്വാതന്ത്ര്യാനന്തരവും ഇവിടെ ഇവരെ പാർശ്വവത്കരിച്ചു നിർത്തുന്നത്.
വികസനത്തിന്റെ അളവുകോൽ
ഗുണഭോക്താക്കളുടെ വികസനത്തിനു പ്രാധാന്യം നല്കാതെ മുതൽമുടക്കിയ ഫണ്ടിന്റെ തോതിലാണ് അട്ടപ്പാടിയിലെ വികസനത്തെ അളക്കുന്നത്. ഇവിടത്തെ ആദിവാസി സമൂഹത്തിനു പ്രതിവർഷം കോടികൾ മുടക്കിയിട്ടും പ്രാഥമിക, അടിസ്ഥാന സൗകര്യങ്ങൾ പോലും എങ്ങുമെത്തിയിട്ടില്ല. വികസന പാക്കേജുകളുടെ പെരുമഴയാണ് അട്ടപ്പാടിയിൽ.
വിതയ്ക്കുന്നതും കൊയ്യുന്നതും കോടികളാകുന്പോൾ അവകാശലംഘനങ്ങളുടെ വിളഭൂമിയാവുകയാണ് അട്ടപ്പാടി. കുടിവെള്ളം, ഭക്ഷണം, പാർപ്പിടം എന്നീ അടിസ്ഥാന സൗകര്യങ്ങൾ പരിപൂർണമായി നിജപ്പെടുത്താൻ ഒരു പാക്കേജിനും സാധിച്ചിട്ടില്ല. മുപ്പത്തിയയ്യായിരത്തിൽ താഴെ മാത്രം വരുന്ന ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാ ൻ പോലും അധികൃതർ ശ്രമിക്കുന്നില്ലെന്നണ് സത്യം. കാടടച്ചു വെടിവയ്ക്കുന്ന, കടലിൽ കായം കലർത്തുന്ന സർക്കാർ, ഉദ്യോഗസ്ഥ മനഃസ്ഥിതി മാറിയാലേ അട്ടപ്പാടി രക്ഷപ്പെടൂ. രാജ്യത്തെ വികസന കാഴ്ച്ചപാടുകളിലും കണക്കുകളിലും ഏറെ മുന്നിലാണ് കേരളം.ഈ വികസന നേട്ടമൊന്നും അട്ടപ്പാടിയിലേക്ക് എത്തിയിട്ടില്ല.
ഭരണഘടനയിലെ പരിരക്ഷ
ഭൂപ്രകൃതിയിൽ വിഭിന്നമായ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിൽ പ്രത്യേക പരിഗണനയാണ് ആദിവാസി സമൂഹത്തിനു നല്കിയിട്ടുള്ളത്. ഭരണഘടനയുടെ 244ാം വകുപ്പനുസരിച്ച് അഞ്ച്, ആറ് ഷെഡ്യൂളുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ജനവിഭാഗമായി ഗിരിവർഗക്കാരെ പരാമർശിച്ചിട്ടുണ്ട്. ഇതിൻ പ്രകാരം ദക്ഷിണേന്ത്യയിലെ മറ്റു ട്രൈബൽ സെറ്റിൽമെൻറുകൾക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങൾക്കും അവകാശികളാണ് അട്ടപ്പാടിയിലെ ആദിവാസികളും.
നിലവിൽ കേരളത്തിലെ ആദിവാസി മേഖലകൾ 5ാം പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്തിട്ടില്ല. വടക്കുകിഴക്കൻ മേഖല ഒഴികെയുള്ള എല്ലാ ആദിവാസി മേഖലകളെയും 5-ാം പട്ടികയിലുൾപ്പെടുത്താൻ 1976 ൽ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. 5-ാം പട്ടിക പ്രദേശങ്ങൾക്ക് വേണ്ടിയുള്ള വ്യക്തമായ ഭരണരൂപം (ആദിവാസി ഗ്രാമസഭകൾ) അംഗീകരിച്ചുകൊണ്ട് പഞ്ചായത്ത് രാജ് വ്യവസ്ഥകൾ പട്ടികവർഗമേഖലയിലേക്ക് വ്യാപിപ്പിക്കൽ നിയമവും പാർലമെൻറ് പാസാക്കിയിട്ടുമുണ്ട്. കൂടാതെ, പട്ടികവർഗ്ഗക്കാരും മറ്റ് വനവാസികളും (വനാവകാശം അംഗീകരിക്കൽ) നിയമം, 2006 നിയമമനുസരിച്ച് ആദിവാസി ഉൗരുകളെ ഗ്രാമസഭകളാക്കി അംഗീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്.
എന്നിട്ടും അട്ടപ്പാടിയിലേക്ക് ഇതിന്റെ വെളിച്ചം എത്തുന്നില്ല. ദേശീയനയവും നിയമവും അനുകൂലമായിട്ടും ആദിവാസി സദ്ഭരണത്തിന് നമ്മുടെ സർക്കാരുകൾ തയ്യാറായിട്ടില്ല. കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ് ഇതിന് മുതിരാതെയുള്ളൂ.
ജനതയെ ഗ്രസിച്ച് മരണം
പോഷകാഹാരക്കുറവു മാത്രമല്ല അട്ടപ്പാടിയുടെ മരണക്കണക്കുകളിലുള്ളത്. അട്ടപ്പാടിയിലെ ആദിവാസികളുടെ എണ്ണം കുറയുന്നുവെന്ന ദൂരന്തത്തിലേക്കാണ് വിവിധ കണക്കുകൾ വിരൽ ചൂണ്ടുന്നത്. എല്ലാത്തരം ജനവിഭാഗങ്ങളുമായി പതിനഞ്ചു വർഷങ്ങൾക്കു മുന്പ് ഒരുലക്ഷത്തിലധികം ജനപ്പെരുപ്പമുണ്ടായിരുന്നു അട്ടപ്പാടിയിൽ. കുറുന്പ, ഇരുള, മുഡുക വിഭാഗത്തിലായി മുപ്പതിനായിരത്തോളം ആദിവാസികൾ.ശരാശരി മലയാളിയുടെ ആയുർദൈർഘ്യം 74.9 വർഷമാണെങ്കിൽ ഓൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നടത്തിയ പഠനപ്രകാരം അട്ടപ്പാടി ആദിവാസികളുടെ ആയുർദൈർഘ്യം 2010ൽ 54 ആണ്. 2002ൽ ഇത് 66, 1975ൽ 70 എന്നിങ്ങനെയായിരുന്നു. രാജ്യത്തെ ആദിവാസികളുടെ ശരാശരി ആയുർദൈർഘ്യം 64 ആണ്.
വികസനം പാതിവഴിയിൽ
ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് ആദിവാസി വികസനത്തിനായി അട്ടപ്പാടിയിൽ ചെലവഴിക്കുന്നത്. അട്ടപ്പാടി ഐടിഡിപി ( ഇൻറഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെൻറ് പ്രോജക്ട് ) 2005 മുതൽ 2016 മാർച്ച് വരെ 112 കോടിയോളം രൂപ ചെലവഴിച്ചെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.ഇതിനു പുറമെയാണ് ഓരോ വകുപ്പും ഓരോ പഞ്ചായത്തും സ്വന്തം നിലയിൽ നടപ്പാക്കുന്ന പദ്ധതികൾ.
1997 മുതൽ 2010 വരെ പ്രവർത്തിച്ച അഹാഡ്സിന്റെ പ്രവർത്തന നിധി 219 കോടി രൂപയായിരുന്നു. സഹകരണ വകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 12. 5 കോടിയുടെ ആരോഗ്യപാക്കേജ് ആണ് ഈ ഗണത്തിൽ ഏറ്റവും പുതിയത്.
അട്ടപ്പാടിയിലെ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും ഏറ്റവുമിഷ്ടം നിർമാണ പ്രവൃത്തികളാണ്. നിർമാണം നടത്താനായി മാത്രം പദ്ധതികളുണ്ടാക്കും. അത് കുടിവെള്ള പദ്ധതിയായാലും വീടായാലും കക്കൂസായാലും.
എം.വി. വസന്ത്
അട്ടപ്പാടി: ലംഘനങ്ങളുടെ വിളഭൂമി
02:22 PM Jul 26, 2018 | Deepika.com