കോഴിക്കോട് : കാറില്‍ കഞ്ചാവ് കടത്തിയ ദമ്പതിമാരുള്പ്പെടെയുള്ള മൂന്നുപേരുടെ ലഹരിക്കടത്തിലെ ദുരൂഹത തേടി പോലീസ്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനായി മെഡിക്കല്‍കോളജ് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നത് ഇപ്പോഴും അവ്യക്തമാണ്. ചോദ്യം ചെയ്യലിനോടു പ്രതികള്‍ സഹകരിച്ചിരുന്നില്ല. അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.
അതേസമയം, ദമ്പതിമാര്‍ സ്ഥിരം കഞ്ചാവ് കാരിയര്മാരാണെന്ന സംശയത്തിലാണ് പോലീസ്. ഇന്നോവ കാര്‍ ഇവര്‍ വാടകക്കെടുത്തതാണ്. കാറുടമയില്‍നിന്നു അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിക്കും.
അതേസമയം പിടിയിലായ നല്ലളം ഹസന്ബായ് വില്ലയില്‍ പി.എം.ഷംജാദ് (25), ഭാര്യ അനീഷ (23), നല്ലളം പുന്നാനി പറമ്പില്‍ ബി.എം.അഹമ്മദ് നിഹാല്‍ (26) എന്നിവരുടെ ഒരു വര്‍ഷത്തെ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
ഇതില്‍നിന്നു നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഇന്നോവ കാര്‍ ശ്രദ്ധയില്‍പെട്ടത്. പോലീസ് കൈകാണിച്ചെങ്കിലും ഇവര്‍ നിര്‍ത്തിയില്ല.
ട്രാഫിക് പോലീസ് പിന്തുടര്‍ന്നതോടെ മെഡിക്കല്‍കോളജ് കാമ്പസിലെ റോഡ്വഴി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ ചുറ്റുമതില്‍ നിര്‍മാണം നടക്കുന്നതിനാല്‍ മുന്നോട്ടു പോവാന്‍ ഇവര്‍ക്കു സാധിച്ചില്ല. തുടര്‍ന്നു പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ഇന്നോവ കാറിൽ പറന്ന് ഷംജാദും അനീഷയും; പിന്നാലെ പോലീസ്
03:45 PM Oct 15, 2021 | Deepika.com